ശ്രീരാമ പട്ടാഭിഷേകത്തിനു ശേഷം അതിഥികൾ ഓരോരുത്തരായി പോകുന്ന നേരം ശ്രീരാമ ദേവൻ പത്നിയായ സീതാദേവിയോടു പറയുന്നു, "ഭക്തനായ ശ്രീ ഹനുമാൻ എന്തുകൊണ്ടും ആത്മജ്ഞാനത്തിന് യോഗ്യനാണ്, ദേവി അത് നിവർത്തിച്ചു നൽകണ''മെന്ന്. ഭഗവാന്റെ വാക്കു ശ്രവിച്ച സീതാദേവി ഭക്തനായ ഹനുമാന് നൽകുന്ന ഉപദേശവും രാമകഥയുടെ രത്നച്ചുരുക്കവുമാണ് ശ്രീപരമേശ്വരൻ പാർവതീ ദേവിയെ അറിയിക്കുന്നത്.
പരമപുരുഷന്റെ സാന്നിധ്യത്താൽ ഈ ലോകം സൃഷ്ടിച്ച മൂല പ്രകൃതിയാണ് ഞാൻ എന്നും അതിനുശേഷം രാവണ വധത്തിനു വേണ്ടി ശ്രീരാമചന്ദ്രൻ അവതാരമെടുത്തപ്പോൾ താനും അതിന്റെ ഭാഗമായി എന്ന് സീതാദേവി ഭക്ത ഹനുമാനെ അറിയിക്കുന്നു. രാമായണ സാരാംശം പാർവതീ ദേവിയോട് പറയുമ്പോൾ മഹാദേവൻ, രാമചരിതം ബ്രഹ്മാവിന്റെ ആഗ്രഹപ്രകാരം മുനി വാല്മീകി രചിച്ചതാണെന്നും അതിന്റെ യഥാർഥ നാമം അധ്യാത്മ രാമായണമെന്നാണെന്നും വ്യക്തമാക്കുന്നു. ആ സമയം ദേവി, "ഭഗവാനേ അങ്ങ് അരുളിയ രാമകഥാ സംഗ്രഹം കേട്ട് എന്റെ സംശയമെല്ലാമകലുകയും ഞാൻ സന്തോഷവതിയായെന്നും, എന്നാൽ രാമകഥ വിസ്തരിച്ചു പറയണം'' എന്നും അഭ്യർഥിക്കുകയാണ്. അപേക്ഷ കൈക്കൊണ്ട ശിവഭഗവാൻ പ്രിയതമയ്ക്കായും ലോകഹിതത്തിനായും കഥാകഥനം ആരംഭിക്കുന്നു.
രാവണൻ മുതലായ രാക്ഷസപ്രവരന്മാരെക്കൊണ്ടുള്ള ഭാരം സഹിയാതെ ഭൂമീദേവി ഒരു ഗോവിന്റെ രൂപമെടുത്ത് ബ്രഹ്മദേവനോട് സങ്കടമുണർത്തിച്ചതിനെത്തുടർന്ന് അദ്ദേഹം ശ്രീപരമേശ്വരനോടൊപ്പം വിഷ്ണുലോകത്തിലെത്തി മഹാവിഷ്ണുവിനെ കാര്യം ധരിപ്പിക്കുന്നു.
ഈ ഭാഗത്ത് ഭൂമീദേവിക്ക് ഭാരം എന്നതു കൊണ്ടുദ്ദേശിക്കുന്നത് കനം കൂടി എന്നല്ല. ദുഷ്ടപ്രവൃത്തികൾ ചെയ്യുന്ന രാക്ഷസരെക്കൊണ്ട് ദുഃഖമുണ്ടാവുന്നു എന്നു സാരം. പന്നഗ തല്പത്തിൽ ശയിക്കുന്ന ഭഗവാനോട് ബ്രഹ്മാ- മഹേശ്വരന്മാർ നടത്തുന്ന മനോഹരമായൊരു വിഷ്ണുസ്തുതിക്കു മുമ്പ് കവി നടത്തുന്ന വർണന ഈ കഥാരംഭത്തിന്റെ പ്രത്യേകതയാണ്.
"ചന്ദ്രികാമന്ദസ്മിതസുന്ദരാനനപൂർണ-
ചന്ദ്രമണ്ഡലമരവിന്ദലോചനം ദേവം
ഇന്ദ്രനീലാഭം പരമിന്ദിരാമനോഹര-
മന്ദിരവക്ഷഃസ്ഥലം വന്ദ്യമാനന്ദോ യം
വത്സലാഞ്ഛന വത്സം പാദപങ്കജ ഭക്ത-
വത്സലം സമസ്ത ലോകോത്സവം സത്സേവിതം
മേരുസന്നിഭകിരീടോദ്യാൽ കുണ്ഡലമുക്താ-
ഹാരകേയൂരാംഗദകടകകടിസൂത്ര
വലയാംഗൂലീയ കാദ്യഖിലവിഭൂഷണ-
കലിതകളേബരം കമലാമനോഹരം'.
വിഷ്ണുസ്തുതിയിലാവട്ടെ തപസ്, ദാനം, യജ്ഞം എന്നിവകളിലൊന്നും തന്നെ ഭഗവദ്കടാക്ഷത്തിന് ഗുണപ്പെടില്ല എന്നാണ് സൂചിപ്പിക്കുന്നത്. ഭക്തിയോടു കൂടി ഇവ അനുഷ്ഠിച്ചാലേ അതുണ്ടാവൂ. നിഷ്കാമ ഭക്തിയിലൂടെ മാത്രമേ ഭഗവദ്പദം പ്രാപിക്കാനാവു. മോക്ഷത്തിനായുള്ള ആഗ്രഹം പോലും ഉപേക്ഷിച്ചാലേ അതീതത്തിലേക്ക് ഉയരാനാവു എന്നാണിന്റെ സാരം.
പരമശിവന്റെ സ്നേഹഭാജനമായ സുകേശ രാക്ഷസനിൽ നിന്നുദ്ഭവിച്ച രാക്ഷസന്മാർ ലോകോപദ്രവികളായപ്പോൾ വിഷ്ണു അവരെ നിധനം ചെയ്തു. ഹതാശരായ അവർ ലങ്കയുപേക്ഷിച്ച് പാതാളത്തിലേക്കു പോയി. അവരിൽ സുമാലിയുടെ മകൾ കൈകസി വിശ്രവസിനെ പ്രാർഥിച്ച് രാവണാദികളായ പുത്രന്മാർക്ക് ജന്മം നൽകി. അമ്മയുടെ നിർദേശമനുസരിച്ച് ഇവർ ബ്രഹ്മദേവനെ തപസു ചെയ്തു. അവരുടെ ഘോരതപസിൽ സന്തുഷ്ടനായ ബ്രഹ്മദേവനിൽ നിന്നും രാവണൻ ത്രൈലോക്യശ്രീയും, കുംഭകർണൻ നിദ്രാവത്വവും, വിഭീഷണൻ വിഷ്ണുഭക്തിയും വരമായ് വരിച്ച ശേഷമുള്ള കഥയാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്.
മനുഷ്യരാലല്ലാതെ മരണം സംഭവിക്കുകയില്ല എന്നുകൂടി ബ്രഹ്മദേവനാൽ തന്നെ വരം നേടിയെടുത്ത രാവണനെ അവിടുന്ന് മനുഷ്യ രൂപം സ്വീകരിച്ച് നിധനം ചെയ്യണമെന്ന, നാശം വരുത്തണമെന്ന ദേവകളുടെ അപേക്ഷ ഭഗവാൻ വിഷ്ണു കാരുണ്യപൂർവം ശ്രവിച്ചു. കശ്യപ പ്രജാപതിയും പത്നി അദീതിയും താൻ അവർക്കു പുത്രനായി പിറക്കണമെന്നു പ്രാർഥിച്ച് കഴിഞ്ഞ ജന്മം തപസ് അനുഷ്ഠിച്ചിരുന്നതിനെ തുടർന്ന് അവർക്കു താൻ പുത്രനായി പിറക്കുമെന്ന് അറിയിച്ചിരുന്നതായുള്ള വിവരം വിഷ്ണു ദേവകളെ അറിയിക്കുന്നു. ആദിതേയന്മാർ വാനരക്കൂട്ടമായി പിറക്കും. ഇപ്രകാരം ഭൂമിദേവിയുടെ സങ്കടം താൻ പരിഹരിച്ചു കൊള്ളാമെന്നു ഉറപ്പുനൽകി വിഷ്ണുഭഗവാൻ ബ്രഹ്മാ മഹേശ്വരന്മാരടങ്ങുന്ന ദേവകളെ വൈകുണ്ഠത്തിൽ നിന്നും യാത്രയാക്കുകയാണ്. ഇങ്ങനെ എല്ലാം ഹരിമയമായി ഭവിക്കാനുള്ള കാലം സമാഗതമായി.
ആ സമയം അയോധ്യാരാജ്യത്തോ? വിണ്ണാറ് എന്നു പ്രസിദ്ധി കൊണ്ട ഗംഗാ നദിയുടെ കൈവഴിയായ സരയൂ നദിയുടെ തീരത്തിലുള്ള കോസലരാജ്യത്തെ മുഖ്യനഗരമായ അയോധ്യയിൽ ദശരഥ മഹാരാജാവ് ആനന്ദമയനായി മൂന്നു പത്നിമാരുമായി വാഴുന്നു. അയോധ്യാ നഗരിയെന്നാൽ പന്ത്രണ്ട് യോജന നീളവും മൂന്നു യോജന വീതിയുമുള്ള പുരാതനമായ ജനപഥമായിരുന്നു. സുവിഭക്തങ്ങളായ രാജവീഥികൾ, അതിന്റെ ഇരു പാർശ്വങ്ങളിലും പുഷ്പസമൃദ്ധമായ തണൽമരങ്ങൾ, പ്രവേശന വഴിയിൽ കമനീയമായ കമാനങ്ങൾ, തിരക്കേറിയ അങ്ങാടികൾ, നാലുചുറ്റിലും ദുർഗമങ്ങളായ വൻകോട്ടകൾ, കോട്ടകൾക്കു ചുറ്റും ആഴമേറിയ കിടങ്ങുകൾ, നിത്യവും കഴുകി വൃത്തിയാക്കുന്ന തെരുവീഥികൾ, കൊടിതോരണങ്ങൾ ഇങ്ങനെയങ്ങനെ ആരുടെയും മനം കവരുന്ന ആ മഹാനഗരത്തെ അമരാവതി തുല്യമെന്ന് ലോകർ വാഴ്ത്തി.
രാജാ ദശരഥൻ രാജ്യം ഭരിക്കുമ്പോൾ അയോധ്യ ആരാലും ആക്രമിക്കപ്പെടാൻ കഴിയാത്തത് എന്ന പേരിനെ അന്വർഥമാക്കി. രാജാ ദശരഥന്റെ മൂന്ന് പത്നിമാർ ജ്ഞാനശക്തിയായി സുമിത്ര, ഇച്ഛാശക്തിയായി കൗസല്യ, ക്രിയാശക്തിയായി കൈകേകി. എന്നാൽ വിദുഷികളായ രാജ്ഞിമാർക്ക് അനന്തരാവകാശികളായി സന്താനമില്ലാത്തതിൽ ഏറെ ദുഃഖിതനായ മഹാരാജാവ് രാജപുരോഹിതന്റെ നിർദേശമനുസരിച്ച് മഹാതപസ്വിയായ ഋശ്യശ്യംഗ മുനിയെക്കൊണ്ട് പുത്രകാമേഷ്ടി യാഗം നടത്താൻ നിശ്ചയിക്കുന്നു.
ഈ യാഗത്തെക്കുറിച്ച് ഒട്ടേറെ തെറ്റായ ധാരണയാണ് ആധുനിക സമൂഹത്തിൽ ഉണ്ടായിട്ടുള്ളത്. പലരും കരുതിവച്ചിരിക്കുന്നതു പോലെ ഈ യാഗം രാജ്ഞിമാരുമായി യജ്ഞ പുരോഹിതന്റെ വേഴ്ചയല്ല. ഏതൊരു യജ്ഞത്തിലും ഹവിസ് ലോകോപകാരപ്രദമായി ഹോമിക്കപ്പെടുകയാണ്. സമസ്തലോക ഹിതാർഥമായി യജ്ഞകുണ്ഡത്തിൽ അർപ്പിക്കുന്നതാണ് ഹവിസ്. മന്ത്രമെന്നാൽ മന്ത്രിക്കുന്നത് എന്നല്ല, ജീവനുള്ള അക്ഷരങ്ങളുടെ സംഘാതമാണ്. അതിന് ജനിമരണങ്ങളെ ഉല്ലംഘിച്ച് നിലനിൽക്കാനുള്ള ശേഷിയുണ്ടെന്ന് മാത്രമല്ല, അവ എപ്പോൾ, എങ്ങനെ സംഭവ്യമാവണമെന്ന മാത്രാനുസാരിയാണ്. ഇത്തരത്തിൽ അക്ഷരബ്രഹ്മത്തിന്റെ മഹോപാസനയാണ് പുത്രകാമേഷ്ടിയിൽ സംഭവിക്കുന്നത്.
"യജ് ' എന്ന ധാതുവിൽ നിന്നാണ് യജ്ഞശബ്ദത്തിന്റെ പദനിഷ്പത്തി. ഈ ധാതുവിന് ദാനം, ദേവപൂജ, സംഗതീകരണം എന്നീ മൂന്നു വിധത്തിലുള്ള അർഥമാണുള്ളത്. "യാജ്ഞദേവപൂജാ, സംഗതികരണദാ നേഷു'. പഞ്ചമഹാഭൂതങ്ങളിൽ അഗ്നിയൊഴികെ മറ്റു നാലു ഭൂതങ്ങളേയും ശുദ്ധമായി വയ്ക്കാനും അവയുടെ ഗുണഗണങ്ങൾ പരിപോഷിപ്പിക്കാനുമുള്ള എല്ലാ കർമങ്ങളും യജ്ഞസങ്കല്പത്തിന്റെ ഭാഗമാണ്.
യജ്ഞവുമായി ഏറ്റവുമധികം ബന്ധമുള്ള പദമാണ് ഇഷ്ടിക. ഇഷ്ടി എന്നാൽ യജ്ഞം തന്നെ. ഓരോ യജ്ഞത്തിലും നിർബന്ധമായും നാലു വസ്തുക്കളെങ്കിലും ഹോമിക്കണം. ഇഷ്ടം, മിഷ്ടം, ശിഷ്ടം, പുഷ്ടം എന്നിവയാണത്. ഈ നാല് ഇഷ്ടങ്ങൾ ഹോമകുണ്ഡത്തിൽ അർപ്പിക്കുന്നതിനു വേണ്ടി കുണ്ഡം പടുക്കുന്ന കട്ടയുടെ പേരാണ് ഇഷ്ടിക. ഇഷ്ടികയിൽ ഇഷ്ടങ്ങൾ കൊണ്ടു നടത്തുന്ന ഹോമത്തെ ഇഷ്ടിയെന്നും പറഞ്ഞിരുന്നു. പുത്രകാമേഷ്ടി അത്തരത്തിലുള്ള യാഗമാണ്.
ഈ യജ്ഞകുണ്ഡം പടുക്കുന്നതിന് പല ആകൃതിയിലും വലുപ്പത്തിലുമുള്ള ഇഷ്ടികകളുടെ നിർമാണത്തെപ്പറ്റി ബൗദ്ധായന സൂത്രത്തിൽ വർണനയുണ്ട്. ചതുർഥി (മുപ്പത് അംഗുലം), അർധ്യ (വികർണത്തിൽ വച്ച് വിഭജിച്ചത്), പാദ്യ (ചതുർഥി നാലായി പകുത്തത്) ഹംസമുഖി (അഞ്ചുകോണുകളിലുള്ള ഇഷ്ടിക) എന്നിങ്ങനെയാണവ. പ്രാചീന ഖനിശാസ്ത്രങ്ങളിലും അഗ്നികർമത്തിന് ആവശ്യമായ ഇഷ്ടികകളെപ്പറ്റി വിവരണമുണ്ട്. അതിൽ, ഈ യാഗത്തിനു പയോഗിക്കേണ്ട ഇഷ്ടികയുടെ വലുപ്പവും ആകൃതിയനുസരിച്ച് ആൺ പെൺ ഇഷ്ടികകളെ വേർതിരിച്ച് അവയുടെ ലക്ഷണ നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ചയനമെന്ന യാഗവേദിയിൽ പാഷാണത്തിന്റെ പ്രതിനിധിയാണ് ഇഷ്ടിക.
വൈദിക കാലത്ത് ബ്രഹ്മാണ്ഡത്തിന്റെയും പിണ്ഡത്തിന്റെയും (ശരീരം) ദേശകാലാധിഷ്ഠിതമായ രചനാക്രമവും ഗതിവിധിയും ജനസഞ്ചയത്തിനു മനസിലാക്കിക്കൊടുക്കാനായി പലവിധ യജ്ഞങ്ങൾ നടപ്പിൽ വരുത്തുകയുണ്ടായി. ഇതു മൂലമാണ് യജ്ഞകർമത്തിന് കല്പമെന്ന പേരുവരാൻ കാരണം. ഒന്നിന്റെ സ്ഥാനത്ത് മറ്റൊന്നിനെ സങ്കല്പിക്കുന്നത്. ഇത്തരത്തിൽ, യജ്ഞവ്യാഖ്യാനങ്ങളടങ്ങുന്ന സാഹിത്യവാങ്മയത്തിന് കല്പസൂത്രങ്ങൾ എന്ന് പേരുവരാനും ഇടയായി. ഏതൊരു കർമാരംഭത്തിലും ചെയ്യുന്ന പോലെ പുത്രകാമേഷ്ടിയിലും സങ്കല്പവാക്യം ചൊല്ലി പിണ്ഡപുരുഷൻ ബ്രഹ്മാണ്ഡ പുരുഷന്റെ പ്രതിനിധിയായി സങ്കല്പിച്ചു കൊണ്ട് കർമത്തിൽ ഏർപ്പെടുന്നു എന്നാണ് മനസിലാക്കേണ്ടത്.
പുരാതന കാലത്ത് ഇത്തരത്തിൽ നടന്ന ഒട്ടേറെ യജ്ഞങ്ങളെക്കുറിച്ചുള്ള വസ്തുനിഷ്ഠവും മന്ത്രാർഥ സ്വരൂപവുമായ വിവരണങ്ങൾ വൈദിക സാഹിത്യത്തിൽ സുലഭമാണെന്നിരിക്കിലും സംസ്കൃതഭാഷാ സ്വാധീനം ഇല്ലാത്തതിനാലോ, പാശ്ചാത്യ വ്യാഖ്യാതാക്കളെ പിൻപറ്റി ആംഗലേയത്തിൽ സംസ്കൃതം പഠിച്ചതിനാലോ, ചിലപ്പോൾ മനപ്പൂർവം ഭാരതീയ വേദപുരാണേതിഹാസങ്ങളെ അപവ്യാഖ്യാനം ചെയ്യാനോ, മലിനീകൃത മനസുകൾ ഇപ്പോഴും ശ്രമിച്ചു കാണുന്നതിനാലാണ് ഇങ്ങനെ സൂചിപ്പിക്കേണ്ടി വരുന്നത്.
ഭാരതീയ തത്വചിന്തയിലോ വിശ്വാസ പ്രമാണങ്ങളിലോ ഒന്നും തന്നെ നികൃഷ്ടമല്ല, അധമമല്ല. എല്ലാത്തരം ആചാര വിശ്വാസാനുഷ്ഠാനങ്ങളും നിലനിന്നു പോരുന്ന ഒരു രാജ്യത്ത് യജ്ഞസംഹിതകളെക്കുറിച്ച് അതിന്റെ അതിസൂക്ഷ്മായ അനുഷ്ഠാനപരതയെക്കുറിച്ച് പൊതു സമൂഹത്തിൽ തെറ്റിദ്ധാരണ വളർത്തുന്നത് ഒട്ടും ആശാസ്യകരമല്ല തന്നെ.
(നാളെ: നാമകരണക്രിയയിലെ അർഥകല്പന)