ഷാക്കയുടെ മികവിൽ ഹംഗറിയെ മുക്കി സ്വിറ്റ്സർലൻഡ്

ഹംഗറിയെ കീഴടക്കിയത് ഒന്നിനെതിരേ മൂന്നു ഗോളിന്
സ്വിസ് ടീമിന്‍റെ വിജയാഘോഷം.
സ്വിസ് ടീമിന്‍റെ വിജയാഘോഷം.

കൊളോൺ: ബയർ ലെവർകൂസിനിലെ ഗംഭീരമായൊരു സീസണിനു ശേഷമാണ് ഗ്രാനിറ്റ് ഷാക്ക യൂറോ കപ്പിൽ സ്വിറ്റ്സർലൻഡിനായി പന്തുതട്ടാനിറങ്ങിയത്. ആ ഫോം തുടരുന്നതിന്‍റെ സൂചനകൾ ഹംഗറിക്കെതിരായ ആദ്യ മത്സരത്തിൽ നൽകുകയും ചെയ്തു.

പ്രതിരോധത്തിലൂന്നിയ പതിവ് ശൈലിയിൽ നിന്ന് കൂടുതൽ ആക്രമണോത്സുകരായി മാറിയ സ്വിറ്റ്സർലൻഡിനെയാണ് കൊളോണിലെ മത്സരവേദിയിൽ കണ്ടത്. നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഷാക്കയും. ഷാക്ക തന്നെയാണ് പ്ലെയർ ഓഫ് ദ മാച്ച് ആയും തെരഞ്ഞെടുക്കപ്പെട്ടത്.

ഹംഗറിയാകട്ടെ, ടൂർണമെന്‍റിനു മുൻപ് പ്രകടനങ്ങളിലൂടെ ആരാധകർക്കു നൽകിയ പ്രതീക്ഷ നഷ്ടപ്പെടുത്തുകയും ചെയ്തു.

പലരെയും അമ്പരപ്പിച്ചുകൊണ്ട് തന്നെ ടീമിൽ ഉൾപ്പെടുത്തിയ കോച്ചിന്‍റെ തീരുമാനം ശരിവച്ചുകൊണ്ട് ക്വാഡ്വോ ദുവയാണ് സ്വിറ്റ്സർലൻഡിനു വേണ്ടി ആദ്യം വല ചലിപ്പിച്ചത്. ആദ്യ പകുതിക്കു തൊട്ടു മുൻപ് മൈക്കൽ ഏബിഷർ ലീഡ് ഇരട്ടിയാക്കി.

കളി കഴിയാൻ അര മണിക്കൂർ ശേഷിക്കെ ബർണബാസ് വർഗയുടെ ഗോൾ ഹംഗറിക്കു പ്രതീക്ഷ പകർന്നു. ഹംഗറിയുടെ നീക്കങ്ങൾക്കു ചുക്കാൻ പിടിച്ച ഡൊമിനിക് സോബോസ്ലായിയുടെ ക്രോസ് സ്വിസ് ഗോളി യാൻ സോമർക്ക് ഒരു പഴുതും നൽകാതെ വലയിലാക്കുകയായിരുന്നു വർഗ.

എന്നാൽ, സ്റ്റോപ്പേജ് ടൈമിൽ പിറന്ന മൂന്നാമത്തെ ഗോൾ സ്വിറ്റ്സർലൻഡിന് മൂന്നു പോയിന്‍റ് ഗ്യാരന്‍റി നൽകി. സബ്സ്റ്റിറ്റ്യൂട്ടായിറങ്ങിയ ബ്രീൽ എംബോളോയാണ് പട്ടിക തികച്ച ഗോളടിച്ചത്.

Trending

No stories found.

Latest News

No stories found.