ക്ലാസിക് ക്ലാസൻ: 83 പന്തിൽ 174 | Video

ഓസ്ട്രേലിയ - ദക്ഷിണാഫ്രിക്ക പരമ്പരയിൽ രണ്ടാം വട്ടം നാനൂറിനു മുകളിലുള്ള സ്കോറുകൾ പിറന്നു

ഏകദിന ക്രിക്കറ്റ് ലോകകപ്പ് അടുക്കുമ്പോഴേക്ക് പ്രമുഖ ടീമുകൾ പീക്ക് ഫോമിൽ. ഏഷ്യ കപ്പിൽ ഇന്ത്യൻ ബാറ്റിങ് നിരയിലെ മൂന്നു പേർ സെഞ്ചുറി നേടിക്കഴിഞ്ഞെങ്കിൽ, ഓസ്ട്രേലിയ - ദക്ഷിണാഫ്രിക്ക പരമ്പരയിൽ രണ്ടാം വട്ടം നാനൂറിനു മുകളിലുള്ള സ്കോറുകൾ പിറന്നു. നാലാം ഏകദിനത്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച്ച് ക്ലാസൻ 83 പന്തിൽ 174 റൺസെടുത്തപ്പോൾ ദക്ഷിണാഫ്രിക്ക നേടിയത് 50 ഓവറിൽ 416/5. ഓസ്ട്രേലിയയുടെ മറുപടി 34.5 ഓനവറിൽ 252 റൺസിൽ അവസാനിക്കുകയും ചെയ്തു.

25 ഓവറിൽ ദക്ഷിണാഫ്രിക്ക 120 റൺസിലെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായപ്പോഴാണ് ക്ലാസൻ ക്രീസിലെത്തുന്നത്. അടുത്ത 25 ഓവറിൽ പിറന്നത് 296 റൺസ്. 13 ഫോറും 13 സിക്സും ഉൾപ്പെട്ടതായിരുന്നു ക്ലാസന്‍റെ ക്ലാസിക് ഇന്നിങ്സ്. അമ്പതാം ഓവറിലെ അവസാന പന്തിൽ പുറത്താകും മുൻപ് ഡേവിഡ് മില്ലറുമൊത്ത് 222 റൺസും കൂട്ടിച്ചേർത്തു, അതും വെറും 92 പന്തിൽ.

ഓവറിൽ 14.47 റൺസ് എന്ന നിരക്കിലാണ് ഈ കൂട്ടുകെട്ട് റൺസടിച്ചുകൂട്ടിയത്. 200 റൺസിലധികം നേടിയ കൂട്ടുകെട്ടിൽ ഈ റൺ നിരക്കും ലോക റെക്കോഡാണ്. അവസാന പത്തോവറിൽ ഇവർ 173 റൺസാണ് കൂട്ടിച്ചേർത്തത്. 25 ഓവറിനു ശേഷം ബാറ്റിങ്ങിനിറങ്ങിയ ബാറ്റർമാരിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണ് ക്ലാസന്‍റെ ബാറ്റിൽനിന്നു പിറന്നത്.

ക്ലാസന്‍ കത്തിക്കയറിയപ്പോൾ ശ്രദ്ധിക്കപ്പെടാത പോയത് മില്ലറുടെ മറ്റൊരു ബാറ്റിങ് വിസ്ഫോടനമായിരുന്നു. 45 പന്തിൽ ആറ് ഫോറും അഞ്ച് സിക്സും സഹിതം 82 റൺസെടുത്ത മില്ലർ പുറത്താകാതെ നിന്നു.

ഓസ്ട്രേലിയക്കെതിരേ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസൻ.
ഓസ്ട്രേലിയക്കെതിരേ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസൻ.

പത്തോവറിൽ 59 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടിയ മൈക്കൽ നെസർ മാത്രമാണ് ഓവറിൽ ശരാശരി ആറു റൺസിൽ താഴെ വിട്ടുകൊടുത്ത ഓസ്ട്രേലിയൻ ബൗളർ. പത്തോവറിൽ 113 റൺസ് വഴങ്ങിയ ആഡം സാംപയാണ് ഏറ്റവും കൂടുതൽ പ്രഹരം ഏറ്റുവാങ്ങിയ ബൗളറുമായി. വിക്കറ്റൊന്നും കിട്ടിയതുമില്ല. ഒരു ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയതിന്‍റെ റെക്കോഡിനും ഇതോടെ സാംപ അവകാശിയായി. എന്നാൽ, നാണക്കേട് പങ്കുവയ്ക്കാൻ ഒരാൾ കൂടിയുണ്ട്, ഓസ്ട്രേലിയൻ ബൗളർ മിക്ക് ലൂയിസ്. 2006ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ തന്നെയായിരുന്നു ലൂയിസിന്‍റെയും 'റെക്കോഡ്' പ്രകടനം.

മറുപടി ബാറ്റിങ്ങിൽ 77 പന്തിൽ 99 റൺസെടുത്ത വിക്കറ്റ് കീപ്പർ അലക്സ് കാരി മാത്രമാണ് ഓസ്ട്രേലിയക്കു വേണ്ടി അർധ ശതകം കടന്നത്. ലുംഗി എംഗിഡി നാലും കാഗിസോ റബാദ മൂന്നും വിക്കറ്റ് നേടി.

Trending

No stories found.

More Videos

No stories found.