കൊളംബോ: ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നടത്തുന്ന എമെർജിങ് കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ പാക്കിസ്ഥാൻ-എ ടീമിനെ ഇന്ത്യ-എ ടീം എട്ടു വിക്കറ്റിനു കീഴടക്കി. പാക്കിസ്ഥാൻ ഉയർത്തിയ 206 റൺസ് വിജയ ലക്ഷ്യം ഇന്ത്യ എട്ട് വിക്കറ്റും എൺപത് പന്തും ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു. സെഞ്ചുറി നേടിയ ഓപ്പണർ സായ് സുദർശനാണ് പ്ലെയർ ഓഫ് ദ മാച്ച്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക് ടീമിനെ ഇന്ത്യൻ ബൗളർമാർ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാൻ അനുവദിച്ചില്ല. ഹർഷിത് റാണയും രാജ്യവർധൻ ഹംഗാർഗേക്കറും ചേർന്ന ന്യൂബോൾ ആക്രമണം റൺ വഴങ്ങുന്നതിൽ പിശുക്ക് കാട്ടി. അവസാന ഓവറുകളിൽ കൂടുതൽ അപകടകാരിയായ ഹംഗാർഗേക്കർ എട്ടോവറിൽ 42 റൺസ് വഴങ്ങി അഞ്ച് വിക്കറ്റും വീഴ്ത്തി. പത്തോവറിൽ 36 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ഇടങ്കൈയൻ സ്പിന്നർ മാനവ് സുതാറിന്‍റെ പ്രകടനവും ശ്രദ്ധേയമായി. റിയാൻ പരാഗിനും നിഷാന്ത് സിന്ധുവിനും ഓരോ വിക്കറ്റ്. 48 റൺസെടുത്ത കാസിം അക്രമാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറർ.
മറുപടി ബാറ്റിങ്ങിൽ സുദർശനും അഭിഷേക് ശർമയും ചേർന്ന് ഒന്നാം വിക്കറ്റിൽ 58 റൺസ് കൂട്ടിച്ചേർക്കാൻ 11.1 ഓവർ മാത്രമാണെടുത്തത്. അഭിഷേക് പുറത്തായ ശേഷം സുദർശനൊപ്പം ചേർന്ന് കർണാടക ബാറ്റർ നികിൻ ജോസ് രണ്ടാം വിക്കറ്റിൽ 99 റൺസ് കൂട്ടിച്ചേർത്തു. 64 പന്തിൽ 54 റൺസാണ് നികിൻ നേടിയത്. 110 പന്തിൽ 10 ഫോറും മൂന്നു സിക്സും സഹിതം 104 റൺസെടുത്ത സുദർശൻ, 19 പന്തിൽ 21 റൺസെടുത്ത ക്യാപ്റ്റൻ യാഷ് ധുൽ എന്നിവർ പുറത്താകാതെ നിന്നു. 30.2 ഓവറിൽ സുദർശന്‍റെ സിക്സറിലൂടെ ഇന്ത്യ ലക്ഷ്യം നേടി, സുദർശൻ സെഞ്ചുറി തികച്ചതും ഇതേ ഷോട്ടിലായിരുന്നു.