അരങ്ങേറ്റ മത്സരത്തിൽ പുറത്താകാതെ അർധ സെഞ്ചുറി നേടിയ ഇന്ത്യൻ ഓപ്പണർ ബി. സായ് സുദർശൻ.
അരങ്ങേറ്റ മത്സരത്തിൽ പുറത്താകാതെ അർധ സെഞ്ചുറി നേടിയ ഇന്ത്യൻ ഓപ്പണർ ബി. സായ് സുദർശൻ.

ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 8 വിക്കറ്റ് വിജയം

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 116 റൺസിന് പുറത്തായി. അർഷ്‌ദീപ് സിങ്ങിന് അഞ്ച് വിക്കറ്റ്. ഇന്ത്യ 16.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സായ് സുദർശന് അരങ്ങേറ്റത്തിൽ അർധ സെഞ്ചുറി
Published on

വാണ്ടറേഴ്സ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.3 ഓവറിൽ 116 റൺസിന് പുറത്തായി. ഇന്ത്യ 16.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

അഞ്ച് വിക്കറ്റ് നേടിയ അർഷ്‌ദീപ് സിങ്ങും നാല് വിക്കറ്റ് നേടിയ ആവേശ് ഖാനും ബൗളിങ്ങിൽ തിളങ്ങിയപ്പോൾ, അരങ്ങേറ്റക്കാരൻ ഓപ്പണർ ബി. സായ് സുദർശനും മൂന്നാം നമ്പറിൽ കളിച്ച ശ്രേയസ് അയ്യരും അർധ സെഞ്ചുറി നേടി.

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. എന്നാൽ, തന്‍റെ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇടങ്കയ്യൻ പേസർ അർഷ്‌ദീപ് സിങ് സന്ദർശകർക്കു മേൽക്കൈ നൽകി. 28 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ ഓപ്പണർ ടോണി ഡി സോർസി പൊരുതി നോക്കിയെങ്കിലും മറുവശത്ത് വിക്കറ്റ് വീണുകൊണ്ടിരുന്നു.

തന്‍റെ പത്തോവർ ക്വോട്ടയിൽ 37 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത അർഷ്‌ദീപ് സിങ്ങും 27 റൺസിന് നാല് വിക്കറ്റെടുത്ത ആവേശ് ഖാനുമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയെ തകർത്തു കളഞ്ഞത്. കുൽദീപ് യാദവിന് ഒരു വിക്കറ്റ്. 33 റൺസെടുത്ത എട്ടാം നമ്പർ ബാറ്റർ ആൻഡിലെ ഫെഹ്ലുക്വായോ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.

അർഷ്‌ദീപ് സിങ്
അർഷ്‌ദീപ് സിങ്

മറുപടി ബാറ്റിങ്ങിൽ ഋതുരാജ് ഗെയ്ക്ക്‌വാദിനെ (5) ഇന്ത്യക്ക് വേഗത്തിൽ നഷ്ടമായെങ്കിൽ സായ് സുദർശനും ശ്രേയസ് അയ്യരും ചേർന്ന് ക്ഷണ നേരം കൊണ്ട് സ്കോർ 111 വരെയെത്തിച്ചു. 45 പന്തിൽ ആറ് ഫോറും ഒരു സിക്സും സഹിതം 52 റൺസെടുത്താണ് ശ്രേയസ് പുറത്തായത്. സുദർശൻ 43 പന്തിൽ 9 ഫോർ ഉൾപ്പെടെ 55 റൺസെടുത്ത് പുറത്താകാതെ നിന്നു. നാലാം നമ്പറിലിറങ്ങിയ തിലക് വർമ ഒരു റൺസോടെയും പുറത്താകാതെ നിന്നു.

മലയാളി താരം സഞ്ജു സാസണെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നില്ല. ക്യാപ്റ്റൻ കെ.എൽ. രാഹുലാണ് വിക്കറ്റ് കീപ്പറായത്.