#സി.കെ. രാജേഷ്കുമാര്‍
സര്, ദയവായി മണിപ്പൂരിലെ ജനങ്ങളെ രക്ഷിക്കൂ, സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കൂ...ഒളിംപിക്സ് ഭാരോദ്വഹനത്തില്‍ രാജ്യത്തിന് അഭിമാനമായ മീരബായി ചാനു പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും യാചിക്കുകയാണ്. കഴിഞ്ഞ മൂന്നുമാസമായി തുടരുന്ന കലാപം മണിപ്പൂരിലെ കായിക സംസ്കാരത്തെയും ബാധിച്ചിരിക്കുകയാണ്. മണിപ്പൂര്‍ എന്നത് സ്പോര്‍ട്സിനും കലാ, സാംസ്കാരികതയ്ക്കും പേരുകേട്ട ഇടമാണ്. പ്രത്യേകിച്ച് സ്പോര്‍ട്സ്. നിരവധി രാജ്യാന്തര താരങ്ങളെ ഇവിടെനിന്നും നാം കണ്ടെത്തി.
മേരി കോം, മീര ബായി ചാനു, പങ്കംബം നിലകോമമോള് സിങ്ങ് എന്നീ ഒളിംപിക്സ് മെഡലിസ്റ്റുകളെ ഇന്ത്യക്ക് സമ്മാനിച്ച നാടാണ് മണിപ്പുര്‍. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെ ലഭിച്ച 35 ഒളിംപിക്സ് മെഡലുകളില്‍ രണ്ട് വ്യക്തിഗത മെഡലും ഒരു ടീം മെഡലും സ്വന്തമായുള്ള മണിപ്പൂരിന്റെ കായിക ചരിത്രത്തില്‍ 19 ഒളിംപ്യന്മാരെ സൃഷ്ടിച്ചിട്ടുണ്ട്.
കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഇന്ത്യയുടെ ജനസംഖ്യയുടെ 0.24 ശതമാനം മാത്രം അധിവസിക്കുന്ന മണിപ്പൂര്‍ ഇന്ത്യ ഇതുവരെ നേടിയ ഒളിംപിക് മെഡലുകളുടെ 8.57 ശതമാനം കൈവശം വച്ചിരിക്കുന്നു. 2000 മുതല്‍ തുടര്‍ച്ചയായ ഒളിംപിക്സ് പങ്കാളിത്തം ഈ സംസ്ഥാനത്തുനിന്നുണ്ട്. കലാപം മണിപ്പൂരിന്റെ കായിക ജീവിതരീതിയെ വല്ലാതെ ബാധിച്ചിരിക്കുന്നു. ഈയവസരത്തിലാണ് മീരാബായി ചാനുവിന്റെ ഈ ജനതയെ രക്ഷിക്കൂ എന്ന ദയനീയമായ അപേക്ഷ.
സ്പോര്‍ട്സ് മണിപ്പൂരിന്റെ പാരമ്പര്യം
പേരുകേട്ടതാണ് മണിപ്പൂരിന്റെ കായിക സമ്പ്രദായം. അവിടെ കായികം വിനോദമല്ല, ജീവിതരീതിതന്നെയാണ്. കുന്നും മലംചെരിവുമൊക്കെയുള്ള മണിപ്പൂരില്‍ സ്പോര്‍ട്സിനു വളക്കൂറുള്ള മണ്ണാണ്. യുവാക്കളില്‍ നല്ലൊരു ശതമാനവും സ്പോര്‍ട്സില്‍ ആകൃഷ്ടരാണ് എന്നതുമാത്രമല്ല, അവര്‍ സ്പോര്‍ട്സ് ചെയ്യുന്നു എന്നതാണ് വസ്തുത. മണിപ്പുരില്‍ നിന്ന് നിരവധി കായിക താരങ്ങളാണ് സംസ്ഥാനത്തും സംസ്ഥാനത്തിനു പുറത്തുമായി പരിശീലനത്തിലുള്ളത്. പ്രധാനമായും ഫുട്ബോള്‍, ഭാരോദ്വഹനം, ബോക്സിങ്, ജൂഡോ, അമ്പെയ്ത്ത് ഇനങ്ങളിലാണ് മണിപ്പൂരിന്റെ മികവ്. ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളായ ജീക്സണ് സിങ്, മഹേഷ് സിങ്, ധീരജ് സിങ് എന്നിവര്‍ മണിപ്പൂരില്നിന്നുള്ളവരാണ്. വനിതാ താരങ്ങളായ ബാല ദേവി, ഡാങ്മേയി ഗ്രേസ്, ആഷ്ലത് ദേവി എന്നിവരും മണിപ്പൂരിന്റെ സംഭാവനകളാണ്.
ഇവരെക്കൂടാതെ തങ്ക്ലാല്സോവുന് ഗാങ്തെ, ബിപിന്‍ സിങ്, സുരേഷ് സിങ്, മുഹമ്മ് യാസിര്‍, ചിങ്ലെന്‍സന സിങ്, നങ്ഡെംപ നാവോരെം തുടങ്ങിയ പ്രതിഭാധനരായ ഫുട്ബോളര്‍മാര്‍ രാജ്യത്തെ വിവിധ പ്രഫഷണല്‍ ലീഗുകളില്‍ കളിക്കുന്നവരാണ്. അത്ലറ്റിക്സില് മികച്ച നേട്ടങ്ങള്‍ കൈവരിച്ചു മുന്നേറുന്ന ഭൂമേശ്വരി ദേവിയടക്കമുള്ളവര്‍ മണിപ്പൂരില്നിന്നുള്ളതാണ്. വംശീയ സംഘര്‍ഷങ്ങളുടെയും രക്തച്ചൊരിച്ചിലുകളുടെയും ചരിത്രമുള്ള, തൊഴിലവസരങ്ങള്‍ പരിമിതമായ ഒരു സംസ്ഥാനത്ത് മെച്ചപ്പെട്ടതും മാന്യവുമായ ഒരു ജീവിതത്തിലേക്കുള്ള വഴിയാണ് സ്പോര്ട്സ്്. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥ ഭയാനകമാണ്. കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ് അവിടെ. ഭയത്തിന്റെ അന്തരീക്ഷം കായിക രംഗത്തിന്റെ ഈ കളിത്തൊട്ടിലിന് ഗുരുതരമായ മുറിവുണ്ടാക്കിയിരിക്കുകയാണ്.
'ഞങ്ങള്‍ പരിശീലനം പുനരാരംഭിച്ചു,'' നിരവധി കായികങ്ങളുടെ പരിശീലന കേന്ദ്രമായ ഇംഫാലിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടര്‍ ഇബോംച സിംഗ് പറഞ്ഞു. എന്നാല്‍ ഇതെല്ലാം കര്‍ഫ്യൂവിനെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി, പരിശീലനം നടക്കുന്നത്, രാവിലെ ആറ് മുതലാണ്. പക്ഷേ ഞങ്ങള്‍ക്ക് പലപ്പോഴും പകല്‍ മുഴുവന്‍ കര്‍ഫ്യൂ ആണ്. അതുകൊണ്ടുതന്നെ പരിശീലന പരിപാടികളെ ഇത് ബാധിക്കുന്നു. നിരവധി ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാക്കളുടെ പരിശീലനവും മറ്റും നിരന്തരം മുടങ്ങുന്നു- ഇബോംച സിംഗ് പറഞ്ഞു.
മുന്‍ ഹെവിവെയ്റ്റ് ബോക്സറായ എംസി മേരി കോം, അന്തരിച്ച ഡിങ്കോ സിംഗ്, സരിതാ ദേവി എന്നിവരെ പരിശീലിപ്പിച്ച ഇബോംച പറയുകയാണ്. കായിക മികവിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ ഏകാഗ്രത നഷ്ടപ്പെട്ടിരിക്കുന്നു, താരങ്ങളെയും അതു ബാധിച്ചിരിക്കുന്നു.
'ആളുകള്‍ പരസ്പരം പോരടിക്കുകയും കൊല്ലുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെ ശ്രദ്ധയും ഏകാഗ്രതയും പരിശീലിപ്പിക്കാനാകും, എങ്ങനെ ഭയപ്പാടില്ലാതെ പുറത്തിറങ്ങാനാകും. എല്ലായ്പ്പോഴും അക്രമത്തെയും മരണത്തെയും കുറിച്ച് കേള്‍ക്കുമ്പോള്‍ ഏകാഗ്രത സംഭവിക്കില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇംഫാലിനു പുറത്ത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണം
ഇംഫാലിന് പുറത്തുള്ള ജില്ലകളില്‍ സ്ഥിതി കൂടുതല്‍ മോശമാണ്, ഈ സ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ തലസ്ഥാന നഗരത്തിലെ കോളേജ് ഹോസ്റ്റലുകളിലാണ് താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും കുക്കികളാണ്, അതുകൊണ്ടുതന്നെ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്.
ഇന്റര്‍നെറ്റ് അടച്ചുപൂട്ടല്‍ കാരണം, ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒഴിവാക്കുകയും പല സ്കൂള്‍ കെട്ടിടങ്ങളും കേന്ദ്ര സുരക്ഷാ സേനയുടെ താല്‍ക്കാലിക ഷെല്‍ട്ടറുകളായി ഉപയോഗിക്കുകയും ചെയ്യുന്നു. സംവിധാനം ആകെ തകര്‍ന്ന മട്ടാണ്.ഒളിംപിക്സ് മെഡല്‍ ജേതാക്കളായ മേരി കോമും മീരാഭായ് ചാനുവും അടക്കമുള്ള മുന്‍നിര അത്ലറ്റുകള് മറ്റെവിടെയെങ്കിലും ദേശീയ ക്യാംപുകളിലാണ് ഇപ്പോഴുള്ളത്. എന്നാല്‍, ഇംഫാലില്‍ പരിശീലനം നടത്തുന്ന നിരവധി ദേശീയ അത്ലറ്റുകള് ദുരിതത്തിലാണ്. ജീക്സണ് സിങ്ങിനെപ്പോലുള്ള ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങള്‍ മണിപ്പൂരിലെ ഭീകരാവസ്ഥയെക്കുറിച്ച് ലോകത്തോട് വിളിച്ചുപറയണമെന്നും ഇംബോംച ആവശ്യപ്പെട്ടു. - ഇംബോംച പറയുന്നു.
സ്പോര്‍ട്സ് മണിപ്പൂരിലെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍, ഇപ്പോള്‍ സ്പോര്‍ട്സ് അവിടെ ഇല്ല. ഓരോരുത്തരും അവരവരുടെ കൂരകളില്‍ വിറങ്ങവിച്ച് ഇരിപ്പാണ്. ഇന്റര്‍നെറ്റ് കട്ട് ചെയ്തതിനാല്‍ ആശയവിനിമയം സാധ്യമല്ല. സാധാരണക്കാര്‍ക്ക് ഇപ്പോള്‍ 80 ദിവസമായി വാട്ട്സ്ആപ്പിലേക്കോ മറ്റ് സോഷ്യല്‍ മീഡിയകളിലോ ആക്സസ് ഇല്ല. വ്യവസായ, സേവന മേഖലകള്‍ നിലനില്ക്കാന് പോരാടുകയാണ്, സംസ്ഥാനത്തിന്റെ മുഴുവന്‍ പുരോഗതിയും തടസപ്പെട്ടു.ഇനിയും സംസ്ഥാനത്തെ സംഘര്‍ഷം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടില്ലെങ്കില്‍ ഒരു സംസ്ഥാനം തന്നെ ഇല്ലാതാകുമെന്ന അവസ്ഥയിലാണെന്ന് ഇംബോംച ദയനീയമായി പറയുന്നു.