മുംബൈ: മുൻ ഇന്ത്യൻ ഓപ്പണർ പൃഥ്വി ഷായെ മുംബൈയുടെ രഞ്ജി ട്രോഫി ടീമിൽ നിന്നു പുറത്താക്കി. ഫിറ്റ്നസ് പ്രശ്നങ്ങളും പെരുമാറ്റദൂഷ്യവും ആരോപിച്ചാണ് നടപടി.
ഇരുപത്തിനാലുകാരൻ ട്രെയ്നിങ് സെഷനുകൾ പലതിലും പങ്കെടുക്കുന്നില്ലെന്നാണ് റിപ്പോർട്ട്. അമിതമായ ശരീരഭാരം നിയന്ത്രിക്കാനും ശ്രമമില്ല. ''ഫിറ്റ്നസ് നോക്കണം. ഫീൽഡിൽ ഓടുന്നത് എങ്ങനെയെന്നു നോക്കൂ. സമ്പന്നമായ ക്രിക്കറ്റ് ചരിത്രമാണ് മുംബൈയുടേത്. ഒരാൾക്കു വേണ്ടി അതിൽ വിട്ടുവീഴ്ച ചെയ്യാനാവില്ല'', മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ ഒരു ഭാരവാഹി വ്യക്തമാക്കി.
രഞ്ജി ട്രോഫിയിലെ രണ്ടു മത്സരങ്ങൾ പിന്നിടുമ്പോൾ 7, 12, 1, 39 നോട്ടൗട്ട് എന്നിങ്ങനെയാണ് പൃഥ്വി ഷായുടെ സ്കോറുകൾ. ഷായ്ക്കു പകരം അഖിൽ ഹെർവാദ്കറെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യക്കു വേണ്ടി അഞ്ച് ടെസ്റ്റും ആറ് ഏകദിനങ്ങളും ഒരു ടി20 മത്സരവും പൃഥ്വി ഷാ കളിച്ചിട്ടുണ്ട്. നിരന്തരമായ ഫിറ്റ്നസ് പ്രശ്നങ്ങളും അച്ചടക്കലംഘനങ്ങളും കാരണം ദേശീയ ടീമിലേക്ക് തിരിച്ചുവരാനുള്ള അവസരവും നഷ്ടമായിരുന്നു.
ഇന്ത്യ അണ്ടർ-19 ലോകകപ്പ് നേടുമ്പോൾ ക്യാപ്റ്റനായിരുന്നു പൃഥ്വി ഷാ. ആ ടീമിലുണ്ടായിരുന്ന ശുഭ്മൻ ഗിൽ ഇന്ന് ഇന്ത്യൻ സീനിയർ ടീമിന്‍റെ വൈസ് ക്യാപ്റ്റനും.