Vinesh Phogat to continue fight
ഇന്ത്യയിൽ തിരിച്ചെത്തിയ വിനേഷ് ഫോഗട്ടിനു ലഭിച്ച സ്വീകരണം.

പോരാട്ടം തുടരും, സത്യം ജയിക്കും: വിനേഷ് ഫോഗട്ട്

ഒളിംപ്ക്സ് ഫൈനലിലെത്തിയ ശേഷം അയോഗ്യയാക്കപ്പെട്ട് ഇന്ത്യയിൽ തിരിച്ചെത്തിയ വിനേഷിന് മെഡൽ ജേതാക്കളെക്കാൾ വലിയ സ്വീകരണമാണ് ലഭിച്ചത്
Published on

ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി മേഖലയെ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും, സത്യം തന്നെ ജയിക്കുമെന്നും വിനേഷ് ഫോഗട്ട്. ഒളിംപ്ക്സ് ഫൈനലിലെത്തിയ ശേഷം അയോഗ്യയാക്കപ്പെട്ട് ഇന്ത്യയിൽ തിരിച്ചെത്തിയ വിനേഷിന് മെഡൽ ജേതാക്കളെക്കാൾ വലിയ സ്വീകരണമാണ് ലഭിച്ചത്. ഇതിനു നന്ദി പറഞ്ഞുകൊണ്ടാണ് വിനേഷ് പോരാട്ടം തുടരുമെന്ന പ്രഖ്യാപനവും നടത്തിയിരിക്കുന്നത്.

''എന്‍റെ രാജ്യത്തുനിന്നും എന്‍റെ ഗ്രാമത്തിൽനിന്നും എന്‍റെ കുടുംബത്തിൽനിന്നും കിട്ടിയ പിന്തുണ എന്‍റെ മുറിവുണക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരുപക്ഷേ, ഗുസ്തിയിലേക്കു തിരിച്ചുവരാനും അതെനിക്ക് കരുത്തു പകർന്നേക്കും'', അയോഗ്യതയ്ക്കു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന വിനേഷ് കൂട്ടിച്ചേർത്തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ അടക്കമുള്ള ഗുസ്തി താരങ്ങളെ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ് പീഡിപ്പിച്ചു എന്ന ആരോപണമുയർത്തി വിനേഷ് ഫോഗട്ടും സഹതാരങ്ങളും ഒരു വർഷത്തിലധികമായി സമരത്തിലായിരുന്നു. ഡൽഹിയിലെ ജന്തർ മന്ദറിൽ വിനേഷും ബജ്റംഗ് പൂനിയയും സാക്ഷി മാലിക്കും അടക്കം ആറ് ഗുസ്തി താരങ്ങൾ ധർണ നടത്തുകയും ചെയ്തിരുന്നു.