വനിതാപ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഫൈനല്‍ ഇന്ന്; ഡല്‍ഹിയും ബംഗളുരുവും കൊമ്പുകോര്‍ക്കും

ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ 5 റണ്‍സിന് തോല്‍പിച്ചാണ് കലാശപ്പോരിന് അര്‍ഹരായത്
വനിതാപ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഫൈനല്‍ ഇന്ന്; ഡല്‍ഹിയും ബംഗളുരുവും കൊമ്പുകോര്‍ക്കും

മുംബൈ: വനിതാപ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ന് കലാശപ്പോരാട്ടം. ഇന്ന് രാത്രി 7.30ന് തുടങ്ങുന്ന ഫൈനലില്‍ ബംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടും. കഴിഞ്ഞ ദിവസം നടന്ന രണ്ടാം എലിമിനേറ്ററില്‍ അവസാന ഓവര്‍ വരെ പൊരുതിയ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ 5 റണ്‍സിന് തോല്‍പിച്ചാണ് കലാശപ്പോരിന് അര്‍ഹരായത്. മലയാളി താരം ആശ ശോഭനയുടെ മിന്നും ബൗളിങ്ങാണ് ബംഗളൂരുവിന് ജയം സമ്മാനിച്ചത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് 5 വിക്കറ്റ് ശേഷിക്കെ 12 റണ്‍സായിരുന്നു അവസാന ഓവറിലെ ലക്ഷ്യം. ഉജ്വലമായ ബോളിങ്ങിലൂടെ മുംബൈ ബാറ്റര്‍മാരെ വട്ടംകറക്കിയ ലെഗ് സ്പിന്നര്‍ ആശ വിട്ടുകൊടുത്തത് 6 റണ്‍സ് മാത്രം. പൂജ വസ്ട്രാക്കറുടെ വിക്കറ്റും ആശ നേടി. സ്‌കോര്‍: ബാംഗ്ലൂര്‍ 20 ഓവറില്‍ 6ന് 135. മുംബൈ 20 ഓവറില്‍ 6ന് 130. 136 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിനായിരുന്നു കളിയില്‍ ഭൂരിഭാഗം സമയവും മുന്‍തൂക്കം.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും അമേലിയ കെറും ക്രീസില്‍ നിലയുറപ്പിച്ചുനില്‍ക്കെ അവസാന 3 ഓവറില്‍ 20 റണ്‍സ് മാത്രമായിരുന്നു അവരുടെ വിജയലക്ഷ്യം. എന്നാല്‍ ശ്രേയങ്ക പാട്ടീല്‍ എറിഞ്ഞ 18ാം ഓവറിലെ അവസാന പന്തില്‍ ഹര്‍മന്‍ (33) പുറത്തായതോടെ കളി തിരിഞ്ഞു. അമേലിയ കെറിന്‍റെ (27*) പോരാട്ടം വിഫലമായി. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു നാലോവറില്‍ മൂന്നിന് 23 എന്ന നിലയില്‍ തകര്‍ന്ന ബാംഗ്ലൂരിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ എലിസ് പെറിയുടെ മിന്നും ബാറ്റിങ്ങായിരുന്നു. 50 പന്തില്‍ 66 റണ്‍സാണ് എല്ലിസ് പെറി നേടിയത്.

തുടര്‍ച്ചയായ രണ്ടാം സീസണിലും ഫൈനലില്‍ ഇടംനേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് കരുത്തരാണ് ഓസീസ് താരം മെഗ് ലാനിങ് അവരുടെ പ്രധാനതാരം. ഈ സീസണില്‍ ഇതുവരെ കളിച്ച 8 മത്സരങ്ങളില്‍ ആറിലും വിജയം നേടിയ ടീം മികച് ഫോമിലാണ്. . ടൂര്‍ണമെന്‍റിലെ ടോപ് സ്‌കോറര്‍മാരില്‍ മിന്നിലുള്ള ക്യാപ്റ്റന്‍ മെഗ് ലാനിങ് (308 റണ്‍സ്) നയിക്കുന്ന ബാറ്റിങ് നിരയാണ് പ്രധാന കരുത്ത്. സഹ ഓപ്പണറായ ഷെഫാലി വര്‍മ നാലാം സ്ഥാനത്തുമുണ്ട് (265). ഡല്‍ഹിയുടെ പേസര്‍ മരിയെസ്ന്‍ കാപ്പ് വിക്കറ്റ് നേട്ടക്കാരില്‍ ഒന്നാമതാണ്. 3 മത്സരങ്ങളില്‍ മാത്രം പന്തെറിഞ്ഞ മിന്നു മണി ഗുജറാത്തിനെതിരായ മത്സരത്തില്‍ 9 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റു വീഴ്ത്തി കരുത്തുകാട്ടി.

ബംഗളൂരുവിന്‍റെ അവരുടെ നായിക സ്മതി മന്ഥാന തന്നെ. ഇതുവരെ 259 റണ്‍സ് നേടിയ സ്മൃതി അവരെ മുന്നില്‍ നിന്നു നയിക്കുന്നു. ഓസീസ് താരം എലിസ് പെറിയുടെ ഓള്‍റൗണ്ട് പ്രകടനവും (312) , 7 വിക്കറ്റ്) ബാംഗ്ലൂരിന്‍റെ കുതിപ്പില്‍ നിര്‍ണായകമായി. എന്നാല്‍, ബൗളിങ്ങില്‍ മലയാളി താരം ആശ ശോഭനയുടെ മികവാണ് കണ്ടത്.

സീസണിലെ ആദ്യ മത്സരത്തില്‍ യുപി വാരിയേഴ്‌സിനെതിരെ അഞ്ച് വിക്കറ്റുമായി തിളങ്ങിയ ആശ ശോഭന ഈ ചാംപ്യന്‍ഷിപ്പിന്‍റെ കണ്ടെത്തലാണ്. ഡബ്ല്യുപിഎലില്‍ 5 വിക്കറ്റ് സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവുമായി ആശ, ലീഗ് ഘട്ടം അവസാനിക്കുമ്പോള്‍ തന്‍റെ വിക്കറ്റുകള്‍ ഒന്‍പതാക്കി ഉയര്‍ത്തി. രണ്ട് മികച്ച ടീമുകള്‍# മുഖാമുഖം വരുമ്പോള്‍ പോരാട്ടം പൊടിപാറുമെന്നുറപ്പിക്കാം.

Trending

No stories found.

Latest News

No stories found.