ന്യൂഡൽഹി: ലാപ്പ്ടോപ്പ് അടക്കമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്രം. പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. നിയന്ത്രിത ഇറക്കുമതിക്കുള്ള ലൈസന്‍സിൽ മാത്രമേ ഇനി ഇറക്കുമതി അനുവദിക്കൂ. എന്നാൽ, ബാഗേജ് റൂളിന് കീഴിലുള്ള ഇറക്കുമതിക്ക് നിയന്ത്രണമില്ല.
ലാപ്‌ടോപ്പിനു പുറമെ ടാബ്‌ലെറ്റ്, പേഴ്‌സണൽ കമ്പ്യൂട്ടർ സെർവറുകൾ തുടങ്ങിയവയുടെ ഇറക്കുതിക്കും കേന്ദ്ര വാണിജ്യ മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കി. ഏപ്രിൽ-ജൂൺ മാസങ്ങളിൽ ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, പേഴ്‌സണൽ കമ്പ്യൂട്ടർ എന്നിവ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഗാഡ്ജെറ്റുകൾ ഇറക്കുമതിക്ക് 19.7 ബില്യൺ ഡോളർ ചെലവായി. നേരത്തെ മുകളിലുള്ള ഉൽപ്പന്നങ്ങൾ യഥേഷ്ടം ഇറക്കുമതി ചെയ്യാമായിരുന്നു.
അതേസമയം, ഗവേഷണം, പരിശോധന, ബെഞ്ച്മാർക്കിംഗ്, മൂല്യനിർണ്ണയം, റിപ്പയർ, റിട്ടേൺ എന്നിവയ്ക്കായി ഒറ്റത്തവണ 20 ഇനങ്ങൾ വരെ ഇറക്കുമതി ചെയ്യാം. ഇവയ്ക്ക് ഇറക്കുമതി ലൈസന്‍സിങ്ങിൽ നിന്നും ഇളവ് അനുവദിക്കുന്നുണ്ടെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്. ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് സർക്കാർ നീക്കം.