തിരുവനന്തപുരം: 2025 ല്‍ മനുഷ്യനെ വഹിച്ചുള്ള ഗഗന്‍യാന്‍ സാധ്യമാകുമെന്ന് തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്‍റര്‍ (എല്‍പിഎസ്‍സി) ഡയറക്റ്റര്‍ വി. നാരായണന്‍. ഈ വര്‍ഷം ജൂണില്‍ ആളില്ലാതെ റോക്കറ്റ് രാജ്യം പരീക്ഷിക്കുമെന്നുംഎല്ലാത്തിനും പൂര്‍ണ സജ്ജമാണെന്നും ഘട്ടം ഘട്ടമായി പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം.
ആദിത്യ എല്‍ 1 ദൗത്യത്തിനു ശേഷം മടങ്ങിയെത്തിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ ആദ്യത്തെ സൗരദൗത്യം ലക്ഷ്യസ്ഥാനത്ത് എത്തിയതില്‍ വലിയമലയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്‍റര്‍ വഹിച്ച പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം.
നൂറു ശതമാനം ടെന്‍ഷന്‍ ഇല്ലാതെ നടന്ന വിക്ഷേപണമായിരുന്നു ആദിത്യ എല്‍ 1 ന്‍റേത്. അടുത്ത ജിഎസ് എല്‍വി വിക്ഷേപണത്തിനും സജ്ജമാണ്. എല്‍പിഎസ്‍സിക്ക് എല്ലാം വളരെ കൃത്യമായി ചെയ്യാന്‍ കഴിഞ്ഞു. ആദിത്യ എല്‍1ല്‍ നിന്ന് സിഗ്‌നലുകള്‍ എപ്പോള്‍ മുതല്‍ ലഭിച്ച് തുടങ്ങുമെന്ന് കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷം മാത്രമാണ് അറിയാന്‍ കഴിയുക. ഉടന്‍ തന്നെ പേലോഡുകള്‍ സ്വിച്ച് ഓണ്‍ ചെയ്ത് കമ്മീഷന്‍ ചെയ്യും. രാജ്യത്തിന്‍റെ സ്‌പേസ് സ്റ്റേഷന്‍ 2035ഓടെ യാഥാർഥ്യമാകുമെന്നും അദ്ദേഹം.