തിരുവനന്തപുരം: ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്താൻ റെസ്ക്യൂ റേഞ്ചർ റിമോട്ട് കൺട്രോൾ. വ്യവസായ വകുപ്പിന്റെ പിന്തുണയോടെ ഡെക്സ്ചർ ഇന്നവേഷൻ ടെക്നോളജീസാണ് ഇത്തരത്തിലൊരു സംവിധാനം യാഥാർഥ്യമാക്കിയത്. ലോകത്തിലെ തന്നെ ആദ്യ മൾട്ടി പർപ്പസ് ജീവൻ രക്ഷാ സംവിധാനമായിട്ടാണ് ഈ ഉപകരണം ഡെക്സ്ചർ നിർമിച്ചിരിക്കുന്നത്.
വെള്ളത്തിൽ ഒഴുകിപ്പോകുന്ന ആളുകളെയും മുങ്ങിപ്പോകുന്ന ആളുകളെയും ഈ ഉപകരണം ഉപയോഗിച്ച് രക്ഷപ്പെടുത്താനാകും. ഏതു പ്രതികൂല കാലാവസ്ഥയിലും 30 കിലോമീറ്റർ വരെ സ്പീഡിൽ പ്രവർത്തിക്കാനും ജീവൻ രക്ഷിക്കാനും റെസ്ക്യൂ റേഞ്ചറിനു സാധിക്കും.
രാത്രിയും പകലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഉപകരണം വെള്ളത്തിനടിയിൽ മുങ്ങിപ്പോയവരെ കൃത്യമായി കണ്ടെത്തുന്നതിനു ഡ്യുവൽ ഫ്രീക്വൻസി സെൻസർ ഉപയോഗപ്പെടുത്തിയിരിക്കുന്നു.
വെള്ളത്തിനടിയിലും പ്രവർത്തിക്കുന്ന ക്യാമറ തത്സമയം ദൃശ്യങ്ങൾ പകർത്തി റിമോട്ട് കൺട്രോൾ സ്ക്രീനിൽ പ്രദർശിപ്പിക്കും. ഇതിനൊപ്പം സെർച്ച് ലൈറ്റ്, ലോങ്ങ് റേഞ്ച് വാക്കി-ടോക്കി, ക്യാരി ബാഗ് സംവിധാനം, സൈറൺ, ഫ്രണ്ട് വ്യൂ ക്യാമറ തുടങ്ങിയ സംവിധാനങ്ങളും ഉപകരണത്തിൽ തന്നെ ഘടിപ്പിച്ചിട്ടുണ്ട്.